Sports
ചെന്നൈ: ഐപിഎൽ 2026ൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ തന്റെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വെറും ഏഴ് റൺസെടുത്ത് സഞ്ജു പുറത്തായി.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഞ്ജു ക്രീസ് വിട്ടു. സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഏഴ് പന്തുകളിൽ നിന്ന് ഒരു ഫോറടക്കമാണ് താരം ഏഴ് റൺസ് നേടിയത്.
ചെന്നൈ ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ ആ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അന്ന് നാന്ദ്രെ ബർഗറുടെ പന്തിൽ താരം ബോൾഡാവുകയായിരുന്നു.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈ ടീമിൽ മാത്യു ഷോർട്ടിന് പകരം പ്രശാന്ത് വീർ ഇടംപിടിച്ചപ്പോൾ പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സഞ്ജുവിനെ കാത്തിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തത് താരത്തിന് വലിയ തിരിച്ചടിയായി.
Sports
ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത് ആരായിരിക്കുമെന്നതായിരുന്നു സുപ്രധാന ചോദ്യം.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ രാജസ്ഥാന് റോയല്‍സുമായുള്ള ഡീലിലൂടെ സിഎസ്കെ സ്വന്തമാക്കിയതോടെയായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. കാരണം, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, കൗമാര താരം ആയുഷ് മാത്രെ എന്നിവരും ഓപ്പണിംഗ് റോളിനു പ്രാപ്തരാണ്.
ഓപ്പണിംഗ് ബാറ്റര്‍മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വിരാമമിട്ട്, സിഎസ്കെ ക്യാപ്റ്റന്‍തന്നെ 2026 സീസണില്‍ ടീമിന്റെ പുതിയ കൂട്ടുകെട്ട് വെളിപ്പെടുത്തി. 2026 ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഓപ്പണറായെത്തി അടിച്ചുതകര്‍ത്ത സഞ്ജു സാംസണ് ആയിരിക്കും ഓപ്പണിംഗില്‍ ഋതുരാജിന്റെ കൂട്ടാളി.
ഇതോടെ 2025 സീസണില്‍ ചെന്നൈയുടെ ഓപ്പണറായി അരങ്ങേറ്റം നടത്തിയ 18കാരനായ ആയുഷ് മാത്രെ മൂന്നാം നമ്പറിലേക്ക് ഇറങ്ങും. 2025 ഐപിഎല്ലില്‍ ഏഴ് ഇന്നിംഗ്സില്‍നിന്ന് 188.97 സ്ട്രൈക്ക്റേറ്റില്‍ 240 റണ്‍സ് ആയുഷ് മാത്രെ നേടിയിരുന്നു. ഋതുരാജ് ഗെയ്ക്വാദിനു പരിക്കേറ്റതോടെയാണ് ആയുഷ് മാത്രെ പ്ലേയിംഗ് ഇലവനില്‍ എത്തിയത്. 2026 ഐപിഎല്‍ ലേലത്തിനു മുമ്പായി ചെന്നൈ നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് ആയുഷ് മാത്രെ.
ഋതുരാജ് ഐപിഎല്ലില്‍ ഇതുവരെ 71 മത്സരങ്ങള്‍ കളിച്ചു. 40.35 ശരാശരിയും 137.47 സ്ട്രൈക്ക് റേറ്റും. രണ്ട് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും അടക്കം 2502 റണ്‍സ് നേടി.
സഞ്ജു ഐപിഎല്ലില്‍ 177 മത്സരങ്ങള്‍ കളിച്ചു. 30.95 ശരാശരി, സ്ട്രൈക്ക്റേറ്റ് 139.05. മൂന്ന് സെഞ്ചുറിയും 26 അര്‍ധസെഞ്ചുറിയും അടക്കം 4704 റണ്‍സ് സ്വന്തമാക്കി.
Sports
മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കാനുള്ള നീക്കം ഉൗർജിതമാക്കി ബിസിസിഐ.
ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയതായി റിപ്പോർട്ട. വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനം സെലക്ടർമാർ ഗൗരവത്തോടെ നിരീക്ഷിക്കും.
എസ്.എസ്. ദാസ്, ആർ.പി. സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നിരീക്ഷിക്കും. പട്ടികയിലുള്ള താരങ്ങളുടെ ഫോമും കായികക്ഷമതയും വിലയിരുത്തും.
ലോകകപ്പ് മുന്നിൽക്കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ട്വന്റി20 ലോകകപ്പിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്്ടോബർ-നവംബർ മാസങ്ങളിൽ ഏകദിന ലോകകപ്പ് നടക്കും.
Sports
കൊയിലാണ്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ കോഴിക്കോട്ടെത്തി കേരള താരം സഞ്ജു സാംസണ്.
സുഹൃത്തും കേരള ക്രിക്കറ്റ് ടീം താരവുമായ രോഹൻ കുന്നുമ്മലിന്റെ കൊല്ലംചിറയ്ക്ക് സമീപമുള്ള വീട്ടിലാണ് സഞ്ജു സാംസണ് എത്തിയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജു തിരക്കുകളിൽനിന്നു മാറിനിൽക്കാനായാണ് കോഴിക്കോട്ടെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
എലത്തൂരിലെ റിസോർട്ടിൽ നിന്നുമാണ് സഞ്ജു രോഹന്റെ വീട്ടിലെത്തിയത്. സഞ്ജുവിനെ രോഹന്റെ പിതാവ് സുശീൽ കുന്നുമ്മൽ, മുത്തച്ഛന് ഗോവിന്ദൻ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
കേരള ക്രിക്കറ്റ് താരം സൽമാനും റാഷിദ് ഫറൂഖും കൂടെയുണ്ടായിരുന്നു. സഞ്ജുവും രോഹനും ഒരുമിച്ച് കേരളത്തിനു വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്.
Sports
ദുബായ്: ഐസിസി 2026 പുരുഷ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സും (321), പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരവും നേടിയ മലയാളി താരം സഞ്ജു സാംസണിന് ലോക റാങ്കിംഗില്‍ വന്‍ കുതിപ്പ്.
ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ 18 സ്ഥാനം മെച്ചപ്പെടുത്തി 22-ാം സ്ഥാനത്ത് സഞ്ജു എത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗിലാണ് (637) സഞ്ജു. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായ (317) ഇഷാന് കിഷനും റാങ്കിംഗ് മെച്ചപ്പെടുത്തി. രണ്ടു സ്ഥാനം മുന്നേറി രണ്ടാം സ്ഥാനത്താണ് ഇഷാന്.
ലോകകപ്പില്‍ നിറംമങ്ങിയെങ്കിലും അഭിഷേക് ശര്‍മയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെന്നതും ശ്രദ്ധേയം. ന്യൂസിലൻഡിന് എതിരായ ഫൈനലിൽ അഭിഷേക് 21 പന്തിൽ 52 റൺസ് നേടിയിരുന്നു.
ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടു സ്ഥാനം നഷ്ടപ്പെട്ട് ഒമ്പതിലുമായി. ശിവം ദുബെ നാലു സ്ഥാനം മുന്നേറി 27ല്‍ എത്തി.
വരുണിനു തിരിച്ചടി
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. വരുണ്‍ രണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന് ഒന്നാം സ്ഥാനത്ത് എത്തി. ഒരു സ്ഥാനം മുന്നേറി ജസ്പ്രീത് ബുംറ ആറിലേക്കുയര്‍ന്നു.
ലോകകപ്പ് ഫൈനലിൽ 15 റൺസിനു നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
Movies
ടി-20 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ് അഭിനന്ദനവുമായി സംവിധായകൻ ജിസ് ജോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ബൈബിളിലെ ശ്രദ്ധേയമായ ഒരു വചനഭാഗമാണ് തന്റെ കുറിപ്പിൽ ജിസ് സൂചിപ്പിച്ചിരിക്കുന്നത്. പണിക്കാർ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലായി മാറ്റിയെന്നതാണ് സഞ്ജുവിനെ ഉപമിച്ച് ജിസ് ജോയ് കുറിച്ചത്.
''ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍ ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര് ഉപേക്ഷിച്ചുകളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാരു നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വച്ച് പണിതാല്‍ കെട്ടിടം നന്നാവില്ലെന്നു വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി.
പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാഗങ്ങൾ വായിച്ചു. അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു. ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. സച്ചിന്, ധോണി, രോഹിത് ശര്‍മ... അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി.
നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തതു പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം''. ജിസ് ജോയ് കുറിച്ചു.
District News
വിഴിഞ്ഞം : അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനാവലിയെ ഇളക്കിമറിച്ചു നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിന്റെ അലയൊലികൾ മാറും മുൻപ് കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസൺ വിഴിഞ്ഞത്തെത്തി. എത്ര ഉയരങ്ങളിൽ എത്തിയാലും ജന്മനാടിനെയും ജന്മം നൽകിയ മാതാപിതാക്കളെയും മറക്കില്ലെന്നു തെളിയിച്ചായിരുന്നു വരവ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ രണ്ടു ദിവസം മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കണമെന്ന ആഗ്രഹവും സഞ്ജു പങ്കുവച്ചു.
ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ ന്യൂസിലാന്റിനെ നിലംപരിശാക്കിയ ശേഷമാണ് നാട്ടിലേക്കു വിമാനം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലെ വീട്ടിലേക്കുള്ള സഞ്ജുവിന്റെ അപ്രതീക്ഷിത വരവും ഒരു കൂട്ടർ ഉത്സവമാക്കി.
തന്നെകാണാനെ ത്തിയ നാട്ടുകാരെ കൈകൂപ്പി അഭിവാദ്യം ചെയ്യാനും സ ഞ്ജു മറന്നില്ല. സുരക്ഷയൊരുക്കാൻ വിഴിഞ്ഞം പോലീസും രംഗത്തുണ്ടായിരുന്നു. വളരെ വിഷമ ത്തോടെയാണ് തിരുവനന്തപുരത്തുനിന്നും ലോകകപ്പിനായി യാത്ര തിരിച്ചതെന്നും നല്ല പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഈ പ്രകടനവും വിജയവും എന്നും തന്നോടൊപ്പംനിന്നു കരുത്ത് പകരുന്നസ്വന്തം നാട്ടുകാർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നതായും സഞ്ജു വ്യക്തമാക്കി.
സച്ചിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണ ഏറെ സഹായിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ കാര്യങ്ങൾ അടക്കം പറഞ്ഞുതന്നു. ഫൈനലിനു മുൻപും ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു. ആ പിന്തുണ ഏറെ സഹായകരമായി മാറി എന്നും സഞ്ജു പറഞ്ഞു.
നാടിന്റെ അഭിമാനമായി മാറിയ സഞ്ജുവിന് പൗരാവലിയുടെ സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. കഴിഞ്ഞദിവസം നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിൽ സഞ്ജുവിന്റെ പ്രകടനം ഉറക്കമിളച്ച് ആസ്വദിച്ച് ആവേശംകൊണ്ടവരാണ് നാട്ടുകാർ. തങ്ങളുടെ എല്ലാമെല്ലാമായ ഹീറോയ്ക്ക് ഹൃദ്യമായ സ്വീകരണം തന്നെയുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
Sports
സഞ്ജുവിന്റെ ആരാധകര്ക്കിതു കഥാര്‍സിസ് ഇഫക്ട്. കാറ്റുംകോളുമായി ഭീതിവിതറിയ പേമാരിക്കുശേഷം ശാന്തമായ അന്തരീക്ഷംപോലെ ആരാധകമനസ് സുഖസുഷുപ്തിയില്‍. അരിസ്റ്റോട്ടിലിന്റെ കഥാര്‍സിസ് ക്രിക്കറ്റിലേക്ക് ആവാഹിച്ചാല്‍, പ്രേക്ഷകന്റെ/ആരാധകരുടെ ഭയവും വേദനയുമെല്ലാം വിമലീകരിക്കപ്പെട്ട നിമിഷം; അതായിരുന്നു ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ സഞ്ജു സാംസണ് 46 പന്തില്‍ നേടിയ 89 റണ്‍സ്, ഒപ്പം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരവും ടീം ഇന്ത്യയുടെ ലോകകപ്പ് ട്രോഫിയും. മനുഷ്യാവസ്ഥകളുടെ ദുരന്ത ചിത്രീകരണത്തിലൂടെ പ്രേക്ഷകനില്‍ ഭയകരുണങ്ങളുണര്‍ത്തി അതിനു ശമനമുണ്ടാക്കിയാണ് കഥാര്‍സിസ് സാധിക്കുന്നത്. 2026 ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സഞ്ജുവിന്റെ ആരാധകര്‍ അനുഭവിച്ചതും അതുതന്നെ; ക്യാരക്ടർ ആര്‍ക്ക്...
» ഭയം/ആശങ്ക «
ലോകകപ്പിനു മുന്നോടിയായി നടന്ന 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടംലഭിക്കുമോ എന്നതായിരുന്നു ആരാധകരുടെ ആദ്യ ആശങ്ക/ഭയം. ഏഷ്യ കപ്പിനു തൊട്ടുമുമ്പായിരുന്നു 2025 സീസണ് കേരള ക്രിക്കറ്റ് ലീഗ്. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ട്വന്റി-20 ലോകകപ്പ് ലക്ഷ്യമിട്ട്, ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളിക്കാന്‍ തയാറായി. മൂന്നു ഫോര്‍മാറ്റിലെയും നായകസ്ഥാനമായിരുന്നു ഗില്ലിന്റെ ലക്ഷ്യം. അതിനു ബാക്ക് ചെയ്യാനായി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സി ഗില്ലിന്റെ തൊപ്പിയിലുണ്ടുതാനും.
ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതുര്‍ക്കിയായ ഗില്ലിന്റെ വരവ് സഞ്ജുവിനെ സംബന്ധിച്ച് അത്ര ശുഭകരമല്ലായിരുന്നു, പ്ലേയിംഗ് ഇലവനില്‍ സഞ്ജു ഞെരിച്ചമര്‍ത്തപ്പെട്ടു. അതുവരെ ഓപ്പണിംഗില്‍ തിളങ്ങിയ, ഓപ്പണറായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ മൂന്നു സെഞ്ചുറി നേടിയ സഞ്ജുവിന്റെ സ്ഥാനം അതോടെ മധ്യനിരയിലേക്കു തള്ളപ്പെട്ടു. 2025 ഏഷ്യ കപ്പില്‍ ഗില്‍ ഓപ്പണറായി, സഞ്ജു മധ്യനിരയിലും. ഇതു മുന്നില്‍ക്കണ്ട് കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു മധ്യനിരയില്‍ കളിച്ചു. ഇടയ്ക്ക് ഓപ്പണറായെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സെഞ്ചുറി നേടി. മധ്യനിരയിലും ഓപ്പണിംഗിലും മാറിമാറി ഇറങ്ങി കഠിനാധ്വാനം ചെയ്തു. കാരണം, 2026 ലോകകപ്പായിരുന്നു സഞ്ജുവിന്റെ ഹൃദയത്തുടിപ്പിലുണ്ടായിരുന്നത്.
» സങ്കടം/സഹതാപം «
മോശം ഫോമിനെത്തുടര്‍ന്ന് 2026 ലോകകപ്പിനുള്ള ടീമില്‍നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. അങ്ങനെ ആശങ്കയും ഭയവും ഒഴിവായി. എന്നാല്‍, ലോകകപ്പിനു തൊട്ടുമുമ്പായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. അഞ്ച് മത്സര പരമ്പരയില്‍ 10, 6, 0, 24, 6 എന്നതായിരുന്നു സഞ്ജുവിന്റെ ഓപ്പണിംഗ് റോളിലെ പ്രകടനം. അതില്‍ മൂന്നു തവണ ബൗള്‍ഡായി. സ്വദേശമായ തിരുവനന്തപുരത്തായിരുന്നു അഞ്ചാം ട്വന്റി-20. അവിടെവച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗ സഞ്ജുവിന്റെ കൈയില്‍നിന്ന് ഊരി, ഇഷാന് കിഷനെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഏല്‍പ്പിച്ചു. സങ്കടവും സഹതാപവും പരകോടിയില്‍. 2024 ട്വന്റി-20 ലോകകപ്പിലേതുപോലെ 2026 ലോകകപ്പിനും സഞ്ജു പുറത്തിരിക്കുമെന്ന് അതോടെ ഏകദേശം ഉറപ്പായി. എന്നാല്‍, ഡയറക്ടറിന്റെ, കഥാകൃത്തിന്റെ (ദൈവം) പദ്ധതി മറ്റൊന്നായിരുന്നു.
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിച്ചശേഷം സഞ്ജുവിന്റെ വാക്കുകള്‍: “ന്യൂസിലന്‍ഡ് പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, എന്റെ സ്വപ്നങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത എന്നെ അലട്ടി. പക്ഷേ, ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു”.
» സൂപ്പര്‍ സ്റ്റാര്‍ «
ലോകകപ്പിലെ ആദ്യരണ്ടു മത്സരങ്ങളില്‍ പുറത്ത്. മൂന്നാം മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ ഉദരസംബന്ധ രോഗത്തെത്തുടര്‍ന്ന് ഓപ്പണറായി എട്ട് പന്തില്‍ 22. തുടർന്നു ഡഗ്ഗൗട്ടിൽ. റിങ്കു സിംഗിന്റെ അച്ഛന്റെ അസുഖവും മരണവും വീണ്ടും സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ എത്തിച്ചു. സൂപ്പര്‍ എട്ടില്‍ സിംബാബ്വെയ്ക്ക് എതിരേ 15 പന്തില്‍ 24. ആ ഇന്നിംഗ്സാണ് ലോകകപ്പില്‍ ഇന്ത്യന്‍ സ്കോര്‍ ആദ്യമായി 250 കടക്കാന്‍ അടിത്തറയിട്ടത്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നിര്‍ണായക മത്സരം, ജയിക്കുന്ന ടീം സെമിയില്‍. 50 പന്തില്‍ 97 നോട്ടൗട്ടുമായി സഞ്ജു സൂപ്പര്‍ സ്റ്റാറായി. മുട്ടില്‍നിന്ന് അയാള്‍ ദൈവത്തെ സ്തുതിച്ചു.
തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89, ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 46 പന്തില്‍ 89. ഈ രണ്ട് മത്സരത്തിലും ഇന്ത്യന്‍ സ്കോര്‍ 250 കടന്നു. അഞ്ച് ഇന്നിംഗ്സില്‍ ഹാട്രിക് ഫിഫ്റ്റി അടക്കം 321 റണ്‍സ്, ഈ ലോകകപ്പില്‍ റണ്‍ വേട്ടയില്‍ മൂന്നാമന്. 24 സിക്സ്. സ്ട്രൈക്ക് റേറ്റ് 199.37 ശരാശരി 80.25. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് (321), സെമിയിലും ഫൈനലിലുമായി ഏക്കാലത്തെയും ടോപ് സ്കോർ (178), ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സ് (24) തുടങ്ങിയ റിക്കാര്‍ഡുകളെല്ലാം സഞ്ജുവിനു സ്വന്തം.
സഞ്ജു പ്രകാശിച്ചതോടെ ടീം മുഴുവന്‍ വെളിച്ചമായി. ആ വെളിച്ചത്താല്‍ പൂരിതമായി ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. കാരണം, അഭിഷേക് ശര്‍മ (21 പന്തില്‍ 52), ഇഷാന് കിഷന് (25 പന്തില്‍ 54), ശിവം ദുബെ (എട്ട് പന്തില്‍ 26 നോട്ടൗട്ട്), ജസ്പ്രീത് ബുംറ (4/15), അക്സര്‍ പട്ടേല്‍ (3/27) എന്നിവരെല്ലാം ഫൈനലില്‍ ഇന്ത്യന്‍ ചരിതമെഴുതി. ഈ ലോകകപ്പില്‍ ആറ് ഇന്ത്യന്‍ കളിക്കാര്‍ ഒന്നിച്ചു ശോഭിച്ചത് അന്നാദ്യം.
സഞ്ജു സാംസണ്; അതെ, 2026 ലോകകപ്പിന്റെ സൂപ്പര്‍ സ്റ്റാര്‍. ഒരുപക്ഷേ, 2026 ട്വന്റി-20 ലോകകപ്പ് സഞ്ജുവിന്റെ പേരില്‍ മാത്രം അറിയപ്പെടും. കാരണം, അത്രമേല്‍ കണ്ണീര്ക്കടൽതാണ്ടിയായിരുന്നു അയാള്‍ ഈ സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കിയത്; സഞ്ജൂസ് കഥാര്‍സിസ്...
Sports
ഐ സിസി 2026 ട്വന്റി-20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ താരമായി മാറിയത് മലയാളി താരം സഞ്ജു സാംസണ്. സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ തുടങ്ങി. എന്നാൽ, ടൂർണമെന്റിന്റെ മുഖവും ബ്രാൻഡുമായി മാറി അതിശയിപ്പിക്കുന്ന തിരിച്ചുവരവ് സഞ്ജു നടത്തി. അപമാന ഭാരത്താൽ കളം വിടേണ്ടി വന്ന സഞ്ജു ഇന്ന് രാജ്യത്തിന് ലോകകിരീടം സമ്മാനിച്ച് വിമർശകരുടെയടക്കം ഹൃദയം കവർന്നു. ആ യാത്ര ചെറുതല്ല. പോലീസ് ഉദ്യോഗം രാജിവച്ച് കൂട്ടായിനിന്ന അച്ഛൻ, മാനസിക പിന്തുണയുമായി അമ്മ. ഒപ്പം കളിക്കാനും പിന്തുണയുമായി ക്രിക്കറ്റ് താരമായ ചേട്ടൻ. പ്രായ വ്യത്യാസമില്ലാതെ സൃഷ്ടിച്ച സൗഹൃദ വലയം... എല്ലാത്തിനും മലയാളി താരത്തിന്റെ തുടക്കം ഡൽഹിയിലെ തന്റെ ചെറിയ വീട്ടിൽനിന്നായിരുന്നു.
അടിത്തറ വാർത്ത ബാല്യം
വടക്കൻ ഡൽഹിയിലെ ജിടിബി നഗറിലെ പോലീസ് റസിഡൻഷൽ കോളനിയിലാണ് സഞ്ജു ബാല്യകാലം ചെലവഴിച്ചത്. വീടിന്റെ ഭിത്തിയിൽ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പരിശീലനം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചു. ഫുട്ബോളിനെ പ്രണയിച്ച അച്ഛൻ, സഞ്ജുവിനും സാലിക്കും ഒരുക്കിയത് ക്രിക്കറ്റ് പിച്ചായിരുന്നു. ആറ്, ഏഴ് വയസിൽതന്നെ കൊച്ച് സഞ്ജു 22 വയസുകാരൻ വരെ എറിഞ്ഞ പന്തുകൾ നേരിട്ടു. ധ്രുവ് പാണ്ടോവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ 13 ടീമിൽ ഇടം നേടാനാകാതെ വന്നപ്പോൾ സഞ്ജുവിന്റെ കരിയറിനായി അച്ഛൻ ജോലിയിൽനിന്ന് വിരമിച്ച് സകുടുംബം കേരളത്തിലേക്ക്.
ജൂണിയർ, സീനിയർ
ജൂണിയർ ക്രിക്കറ്റിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു. 2011ൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2013ൽ പതിനേഴാം വയസിൽ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം. സീസണിൽ എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടി. 2014 അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. പിന്നെ ദേശീയ ടീമിൽ ഉയർച്ചതാഴ്ചയുടെ പതിറ്റാണ്ടിന് തുടക്കം.
2015 ജൂലൈയിൽ സിംബാബ്വെയ്ക്കെതിരേ ട്വന്റി-20യിലും 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിലും അരങ്ങേറ്റം. 2015ൽ അരങ്ങേറ്റം കഴിഞ്ഞ് നാല് വർഷം മറ്റൊരു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2022ൽ ഫൈനലിൽ എത്തിച്ച നായകനായി.
പഠനം, കുടുംബം
ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറി സ്കൂളിലാണ് സഞ്ജു പഠിച്ചത്. കേരളത്തിലെത്തിയ സഞ്ജു തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
1994 നവംബർ 11ന് തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്തെ പുല്ലുവിളയിലാണ് സഞ്ജുവിന്റെ ജനനം. അച്ഛൻ സാംസണ് വിശ്വനാഥ് ഡൽഹി പോലീസിൽ കോണ്‍സ്റ്റബിളും സന്തോഷ് ട്രോഫിയിൽ ഡൽഹിയെ പ്രതിനിധീകരിച്ചിട്ടുള്ള ഫുട്ബോൾ താരമായിരുന്നു. അമ്മ ലിജി വിശ്വനാഥ്. ജ്യേഷ്ഠൻ സാലി സാംസണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള താരം. സഞ്ജുവിന്റെ ഭാര്യ, കോളജ് കാലഘട്ടത്തിലെ പ്രണയിനി ചാരുലത രമേശാണ്.
ചാരെ ചാരുലത
ചാരുലതയുമായുള്ള കോളജ് കാലഘട്ടത്തിലെ പ്രണയം 2018 ഡിസംബർ 22ന് വിവാഹത്തിലെത്തി. ട്വന്റി-20 ലോകകപ്പ് കിരീടത്തിനൊപ്പം പരന്പരയുടെ താരമെന്ന നേട്ടം സഞ്ജു ഉയർത്തിയപ്പോൾ പിന്നിൽ താങ്ങായിനിന്ന് തളർച്ചയിൽ ഉയർച്ചയുടെ പടിയായി മാറിയത് ചാരുലത എന്ന മറുപാതിയായിരുന്നു.
സഞ്ജുവിന്റെ ലക്ഷ്യം, സഞ്ജുവിനെന്നോണം ആഴത്തിൽ അറിഞ്ഞിരുന്ന ചാരു പകർന്ന ഉൗർജം അഭിമാന നേട്ടത്തിലും നിഴലിച്ചു. സെമിഫൈനലിലെ താരമായപ്പോൾ പുരസ്കാര വേളയിൽ സഞ്ജു ചാരുവിനെ വീഡിയോ കോൾ വിളിച്ചാണ് സന്തോഷം പങ്കിട്ടത്.
Editorial
അഭിനന്ദിക്കാം, ഈ മഹാവിജയത്തെ. വാഴ്ത്താം, ട്വന്റി-20 ക്രിക്കറ്റ് ലോകകിരീടം മൂന്നാം തവണയും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സ്പിരിറ്റിനെ. നമിക്കാം, വ്യക്തിഗത നേട്ടങ്ങൾ മറന്ന് ടീം ഇന്ത്യയെന്ന മന്ത്രം മാത്രമുരുവിട്ട് വീറോടെ പൊരുതിയ ഒരു കൂട്ടം കളിക്കാരെ; അവരെ ഒറ്റച്ചരടിൽ കോർത്തിണക്കിയ ഗൗതം ഗംഭീർ എന്ന കോച്ചിനെ; ടീമിനെ അകമഴിച്ച് പിന്തുണച്ച കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളെ. ഇവനിനി ഇന്ത്യൻ ടീമിലിടമില്ല എന്ന എഴുതിത്തള്ളലിന് വാക്കുകൊണ്ടല്ല, ബാറ്റുകൊണ്ടാണ് സഞ്ജു മറുപടി പറഞ്ഞത്.
അതും, എന്തൊരു കിടിലൻ മറുപടി! അഞ്ച് ഇന്നിംഗ്സിൽനിന്ന് മൂന്ന് അർധസെഞ്ചുറി, 321 റൺസ്; ടൂർണമെന്റിലെ താരം! ഇതിലപ്പുറം ക്രിക്കറ്റിൽ മറ്റെന്തു മറുപടി? അവസാന നിമിഷം ടീമിലെത്തിയതിന്റെ സമ്മർദം, തുടക്കത്തിലെ ഫോമില്ലായ്മ... പിന്നീടിങ്ങോട്ട് നിർണായക മത്സരങ്ങളിൽ സഞ്ജു പുറത്തെടുത്ത ആ മാസ്മരിക പ്രകടനം.
ടീമിനുവേണ്ടി എന്തു ത്യാഗത്തിനും തയാറുള്ള സഞ്ജു, ഗൗതം ഗംഭീറിന്റെ തുരുപ്പുചീട്ടായതിൽ അദ്ഭുതപ്പെടാനില്ല. ഇന്ത്യയുടെയും കേരളത്തിന്റെയും ഈ വീരപുത്രന്റെ പേരിലാകും ഇത്തവണത്തെ ലോകകപ്പ് ചരിത്രത്താളിൽ മിന്നിത്തിളങ്ങുക. കളിക്കാരുടെ ഫോം മോശമായാലും അവർക്ക് പൂർണ പിന്തുണ നൽകിയ കോച്ച് ഗൗതം ഗംഭീറിന്റെ സമീപനം എടുത്തുപറയേണ്ടതുണ്ട്.
“സഞ്ജു ഒരുപക്ഷേ തന്റെ സെഞ്ചുറിക്കു വേണ്ടി കളിച്ചിരുന്നെങ്കിൽ, നമ്മൾ 250 റൺസിൽ എത്തില്ലായിരുന്നു. അതുകൊണ്ട്, നാഴികക്കല്ലുകളെ ആഘോഷിക്കുന്നത് നിർത്തി ട്രോഫികളെ ആഘോഷിക്കൂ. അതാണ് പ്രധാനം. കാരണം, ഒരു ടീം സ്പോർട്ടിന്റെ വലിയ ലക്ഷ്യം വിജയിക്കുക എന്നതു മാത്രമാണ്” -ഗംഭീറിന്റെ ഈ വാക്കുകളിൽ എല്ലാമടങ്ങിയിരിക്കുന്നു. ഇന്ത്യ മൂന്ന് തവണ 250 റൺസ് കടന്നപ്പോഴും അതിൽ സഞ്ജുവിന്റെ പങ്ക് നിർണായകമായിരുന്നു.
സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തുമ്പോഴും, ഇത് ടീം ഇന്ത്യയുടെ വിജയമാണ്. ടൂർണമെന്റിൽ മൂന്നു തവണ ഇന്ത്യ 250 റൺസിനുമേൽ സ്കോർ ചെയ്തു. ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്ന പുതിയ ശൈലിയുടെ നേട്ടം.
സഞ്ജുവിനെപ്പോലെ നിർണായക ഘട്ടത്തിൽ ഫോം വീണ്ടെടുത്ത അഭിഷേക് ശർമ, ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശിവം ദുബെ... എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ തിളങ്ങി.
ഫൈനലിൽ 4-15 എന്ന ബുംറയുടെ സ്വപ്നതുല്യമായ ബൗളിംഗ് എങ്ങനെ മറക്കാൻ! ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാർദിക് പാണ്ഡ്യയും, നിർണായക വിക്കറ്റെടുത്തും ഉജ്വല ക്യാച്ചുകളിലൂടെയും കളിയുടെ ഗതി തിരിച്ച് അക്സർ പട്ടേലും ടീമിന്റെ അവിഭാജ്യ ഘടകമായി.
തകർപ്പൻ സ്പെല്ലുകളിലൂടെ അർഷദീപ് സിംഗും വരുൺ ചക്രവർത്തിയും നൽകിയ പിന്തുണയും ശ്രദ്ധേയമാണ്. ഇന്ത്യൻ ടീമിന്റെ ‘ആഴം’ അഗാധമായിരുന്നു. ബാറ്റിംഗിലായാലും ബൗളിംഗിലായാലും പലതരം കോംബിനേഷൻ സാധ്യമാകുന്നത് കോച്ചിനും ക്യാപ്റ്റനും നല്കുന്ന സ്വാതന്ത്ര്യം ചെറുതല്ല.
ടീം മാനേജ്മെന്റിന്റെ ‘ടീം ഫസ്റ്റ്’ എന്ന നയവും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കിരീടസാധ്യത ഏറ്റവും കൂടുതലുള്ള ടീമായിത്തന്നെയാണ് ഇന്ത്യ ടൂർണമെന്റിൽ ആദ്യകളിക്കിറങ്ങിയത്. ആ പ്രതീക്ഷ സൂര്യകിരീടമായി അവരൊടുവിൽ അണിയുകയും ചെയ്തു.
പഴയകാലത്തെപ്പോലെ സൂപ്പർ താരങ്ങളില്ലാത്ത ഒരു ടീമാണിത്. അതിനു പകരം ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും ചേർന്ന് കൂട്ടായ പരിശ്രമത്തിനു പ്രാധാന്യം നൽകുന്ന ഒരു ടീം കെട്ടിപ്പടുത്തിരിക്കുന്നു.
മുൻഗാമികളിൽനിന്ന് തികച്ചും വ്യത്യസ്തനായ ഒരു നായകനാണ് സൂര്യകുമാർ. മുപ്പതുകളിലെത്തിയശേഷം മാത്രം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, സ്വന്തം ഐപിഎൽ ടീമിനെപ്പോലും നയിച്ചിട്ടില്ല. കപിൽ ദേവ്, എം.എസ്. ധോണി, രോഹിത് ശർമ എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചവർ.
തങ്ങളുടെ വ്യക്തിപ്രഭാവംകൊണ്ട് ടീമിനെ നയിച്ച ഇന്ത്യൻ കായികരംഗത്തെ മൂന്ന് ഇതിഹാസങ്ങൾ. ഇപ്പോൾ അവരോടു ചേർന്നുനിൽക്കാൻ തന്റേതായ ഒരിടം സൂര്യകുമാറും കണ്ടെത്തിയിരിക്കുന്നു. ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം ഇത് ‘ചുണ്ടിനും കപ്പിനുമിടയിൽ കൈവിട്ടുപോയ’ മറ്റൊരു സന്ദർഭമാണ്.
ഐസിസി ഫൈനലിൽ ന്യൂസിലൻഡിന്റെ ആറാമത്തെ പരാജയമാണിത്. ഒരുകാലത്ത് ഇന്ത്യയും സമാന അവസ്ഥയിലൂടെ കടന്നുപോയിരുന്നു; ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഫൈനലിൽ കാലിടറുകയും ചെയ്യുന്ന അവസ്ഥ.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തുടർച്ചയായി രണ്ടു കിരീടങ്ങൾ നേടിക്കൊണ്ട് ഇന്ത്യ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ടീം ഇന്ത്യ എന്ന ഈ കെട്ടുറപ്പ് കാത്താൽ ഭാവിയിലും വിജയാവേശത്തിന്റെ വർണത്തേരിൽ നമുക്ക് ആഘോഷിക്കാം.
കളിക്കാർ മാറിമാറി വരും. എന്നാൽ, ടീം സ്പിരിറ്റ് - അതൊന്നേയുള്ളൂ. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇനി ഇന്ത്യയെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളിയാണ് മറ്റുള്ളവർക്ക് ഏറ്റെടുക്കാനുള്ളത്. അത്തരം വെല്ലുവിളികളിലൂടെ മാത്രമേ കളിയുടെ ത്രില്ലും സ്പിരിറ്റും നിലനിൽക്കൂ.
Movies
മൂന്നാം തവണയും ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്തിയപ്പോൾ സഞ്ജുവിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബേസിൽ ജോസഫ് ഫൈനൽ കാണാൻ നേരിട്ട് അഹമ്മദാബാദിൽ എത്തിയിരുന്നു.
സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവും ഇൻസ്റ്റഗ്രാമിലെ വൈറൽ താരമായ നിഹാലുമാണ് ബേസിലിനൊപ്പം മത്സരം കാണാൻ എത്തിയിരുന്നത്. ബേസിലിന്റെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
"പ്രീ മാച്ച് പരിപാടികൾ' എന്ന അടിക്കുറിപ്പോടെ നിഹാലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അഹമ്മദാബാദ് സ്റ്റേഡിയത്തിന് പുറത്തുനിന്ന് സഞ്ജു സാസംണിന്റെ ജഴ്സി തേടിപ്പിടിച്ച് വാങ്ങിക്കുന്ന ബേസിലിനെ ദൃശ്യങ്ങളിൽ കാണാം.
വീഡിയോയിൽ ബേസിലിനെ സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും ബേസിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് മുമ്പും സഞ്ജുവിനെ പിന്തുണച്ച് ബേസിൽ എത്തിയിരുന്നു.
Sports
സാംസണ് വിശ്വനാഥന് എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.
അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ് ജോലിവരെ ഉപേക്ഷിച്ചു.
തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്... സാംസണിന്റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല...
അഞ്ച് ഇന്നിംഗ്സുകൾ
അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.
സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89... അതോടെ അഞ്ച് ഇന്നിംഗ്സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.
അച്ഛന്റെ സ്വപ്നം
2025 കേരള പ്രീമിയര്‍ ലീഗ് ട്വന്റി-20യില്‍ ചേട്ടന് സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.
ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.
കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്ക്കുന്ന നായകന് തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്റി-20 ലോകകപ്പിലെ സഞ്ജു സാംസണ്. വിശ്വനാഥ് സാംസണിന്റ് സുവര്‍ണ സ്വപ്നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍...
Sports
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരവുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും താരത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
"തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.'-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ടൂർണമെന്റിന്റെ താരമായി സഞ്ജു സാംസൺ. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു.
ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. താന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണിതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.
അതിനായി കഠിനാധ്വാനം ചെയ്തു. താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം താന്‍ ആകെ തകര്‍ന്നുപോയിരുന്നു, തന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നുവെന്ന് പറഞ്ഞ താരം തന്റെ തിരിച്ചുവരവിന് പിന്നിലെ രഹസ്യവും വെളിപ്പെടുത്തി.
ഒരുപാട് മുന്‍താരങ്ങള്‍ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിന് സാറുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. താന്‍ അദ്ദേഹത്തെ സമീപിക്കുകയും തങ്ങൾക്കിടയിൽ ദീർഘമായ സംഭാഷണങ്ങൾ നടക്കുകയും ചെയ്തു.
അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കുക എന്നതിലപ്പുറം മറ്റെന്താണ് വേണ്ടതെന്നും ചേദിച്ചു. ഇനിയുള്ള ലക്ഷ്യം വളരെ വലുതാണെന്നും ഇപ്പോള്‍ തനിക്ക് ഇത് ആസ്വദിക്കണമെന്നും പറഞ്ഞ സഞ്ജു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇനി എന്ത് വേണമെന്ന് തീരുമാനിക്കാമെന്നും കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്.
ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു.
മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും അഭിനന്ദനം അർഹിക്കുന്നുവെന്നും ദ്രൗപതി മുർമുവും വ്യക്തമാക്കി.
ഇന്ത്യൻ മണ്ണിൽ തന്നെ കിരീടം നിലനിർത്താൻ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും രാഹുൽ പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Sports
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സഞ്ജു സാംസണ് അർധ സെഞ്ചുറി. 33 പന്തുകളിലാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്.
മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയാണിത്. വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സഞ്ജു അർധ സെഞ്ചുറി നേടിയിരുന്നു.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. നാലോവറിൽ ടീം സ്കോർ 50 കടന്നു. വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസാണ് ഇന്ത്യ എടുത്തത്.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. സഞ്ജു 24 റൺസും അഭിഷേക് 23 റൺസും എടുത്തിട്ടുണ്ട്.
Sports
മുംബൈ: 2026 ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണ് മാത്രം.
പ്രാഥമിക റൗണ്ടില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ലാതിരുന്ന സഞ്ജു, വീണുകിട്ടിയ അവസരം മുതലാക്കി സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേയും (97 നോട്ടൗട്ട്) സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും (89) അര്‍ധസെഞ്ചുറികളോടെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു.
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഐസിസി നല്‍കിയിരിക്കുന്നത്.
ഇംഗ്ലീഷ് ഓള് റൗണ്ടര്‍ വില്‍ ജാക്സ്, പാക്കിസ്ഥാന് ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന്, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, പേസര്‍ ലുങ്കി എന്‍ഗിഡി, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്ര, ബാറ്റര്‍ ടിം സീഫേര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍. ഐസിസിയുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഇന്നു രാത്രി പത്ത് വരെ വോട്ട് രേഖപ്പെടുത്താം.
Movies
സഞ്ജു എന്ന തിരമാല ഇംഗ്ലണ്ട് തീരത്തേയ്ക്ക് ആഞ്ഞടിച്ച ദിവസത്തിനായിരുന്നു മുംബൈ വാങ്കഡെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനമായിരുന്നു ട്വന്റി-ട്വന്റി സെമിഫൈനലിൽ ഏറ്റവും ശ്രദ്ധ നേടിയത്.
മുംബൈയിലെ സ്റ്റേഡിയം ചേട്ടാ വിളികളാൽ സഞ്ജുവിനെ എതിരേറ്റത് അലയടികൾ പോലെയായിരുന്നു. കാണികൾക്കപ്പുറം സെലിബ്രിറ്റി ഗാലറിയിൽ സഞ്ജുവിനായും ഇന്ത്യയ്ക്കായും ആർപ്പുവിളിക്കാനെത്തിയത് ബോളിവുഡ് താരങ്ങളുടെ നീണ്ട നിരയായിരുന്നു.
Sports
മുംബൈ: രണ്ടാം സെമിഫൈനലിലെ മൂന്നാം ഓവറിലെ രണ്ടാം പന്ത് കളി ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ആഗ്രഹിക്കുന്നുണ്ടാകില്ല. സഞ്ജു സാംസൺ നൽകിയ ക്യാച്ച് മിഡ് ഓണിൽ കൈവിട്ട ഹാരി മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏൽക്കുകയും ചെയ്തു.
സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സര ഫലത്തെ തന്നെ സ്വാധീനിച്ചുവെന്ന് ഹാരി സമ്മതിച്ചു. ആറ് പന്തിൽ 15 റൺസ് എന്ന നിലയിൽ നിൽക്കേയാണ് സഞ്ജുവിന്റെ അനായാസമായ ഒരു ക്യാച്ച് ഇംഗ്ലീഷ് നായകൻ കൈവിട്ടത്.
പിന്നീട് വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത് സഞ്ജുവിന്റെ ആറാട്ടായിരുന്നു. ലൈഫ് കിട്ടിയ ശേഷം സ്ട്രൈക്ക് ചെയ്ത 36 പന്തിൽ സഞ്ജു അടിച്ചെടുത്തത് 74 റൺസ്. മത്സരത്തിന്റെ ഗതി തന്നെ നിശ്ചയിച്ചയിച്ചത് ഇംഗ്ലീഷ് ക്യാപ്റ്റൻ ഗ്രൗണ്ടിൽ വരുത്തിയ ഈ പിഴവ് തന്നെയായിരുന്നു.
വാങ്കഡയിൽ ക്രീസിൽ എത്തുമ്പോൾ ജോഫ്ര ആർച്ചർക്കെതിരേ വളരെ മോശം റെക്കോർഡായിരുന്നു സഞ്ജുവിന്. ആദ്യ ഓവറിൽ തന്നെ സിക്സും ഫോറും അടിച്ച സഞ്ജു മൂന്നാം ഓവറിലെ ആദ്യ പന്തും ബൗണ്ടറി കടത്തിയ ശേഷമാണ് പുറത്താകലിൽ നിന്നും രക്ഷപെട്ടത്. ലൈഫ് ലഭിച്ചതിന്റെ തൊട്ടടുത്ത പന്തിലും ആർച്ചറിനെ സഞ്ജു സിക്സറിന് പറത്തുകയും ചെയ്തു.
Sports
"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറില്‍ നേടിയ മൂന്ന് ട്വന്റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.
ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ
ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സഞ്ജു സാംസണ് സംസാരിച്ചത് പച്ചമലയാളത്തില്‍.
തന്റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്റെ ഹാസ്യച്ചുവയുള്ള പ്രതികരണം.
അവർ പറഞ്ഞിതങ്ങനെ
സെമി ഫൈനലിലെ ഇന്നിംഗ്സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ് തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന് എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്സ് ആഘോഷിച്ചത്. അബ്സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന് റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന് റോയല്‍സ് പങ്കിട്ടു.
സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്ക്കാന് സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്സ് കാര്‍ഡുകളാക്കി.
വിശ്രമിക്കാറായില്ല
ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...
Sports
മുംബൈ: അടിച്ചു കസറി സഞ്ജു സാംസണ്. ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെയാണ് സഞ്ജുവിന്റെ മിന്നും പ്രകടം. 42 പന്തിൽ 89 റണ്‍സെടുത്ത സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റണ്‍സെടുത്തു. ട്വന്റി20യിലെ ഉയർന്ന നാലാമത്തെ സ്കോറാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സഞ്ജു ഒരുക്കിയത്. അതേസമയം അഭിഷേക് ശർമ (ഏഴ് പന്തിൽ ഒൻപത്) നിരാശപ്പെടുത്തി. സഞ്ജുവിനോപ്പം ഇഷാൻ കിഷനും ചേർന്നതോടെ ഇന്ത്യയുടെ സ്കോർ അതിവേഗം കുതിച്ചു.
സഞ്ജുവും ഇഷാനും ചേർന്ന് 97 റണ്‍സാണ് അടിച്ചു കൂട്ടിയത്. 18 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. സഞ്ജു 42 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും ഉൾപ്പെടെയാണ് 89 റണ്‍സെടുത്തത്.
സഞ്ജു മടങ്ങിയതോടെ ശിവം ദുബെയുടെ ഊഴമായിരുന്നു. 25 പന്തുകൾ നേരിട്ട ശിവം ദുബെ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 43 റണ്‍സെടുത്തു. ദുബെ റണ്‍ഔട്ടായത് ഇന്ത്യയെ നിരാശപ്പെടുത്തി. സൂര്യകുമാർ യാദവ് 11 റണ്‍സെടുത്ത് പുറത്തായി.
തിലക് വർമ ഏഴ് പന്തിൽ മൂന്ന് സിക്സ് പറത്തി 21 റണ്‍സെടുത്തു. ഹാർദിക് പാണ്ഡ്യ 11 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 27 റണ്‍സെടുത്തു.
ഇംഗ്ലണ്ടിനായി വിൽ ജാക്സും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ ഒരു വിക്കറ്റും നേടി.
Sports
മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയിൽ മലയാളി താരം സഞ്ജു സാംസണ് അർധ സെഞ്ചുറി. ഇംഗ്ലണ്ടിനെതിരെ 26 പന്തിലാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്. ലോകകപ്പിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയാണ് സഞ്ജുവിന്റേത്.
26 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് സഞ്ജു. ഇഷാൻ കിഷനാണ് സഞ്ജുവിനോപ്പം ക്രീസിൽ. ഏഴ് പന്തിൽ ഒൻപത് റണ്‍സ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Editorial
ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട്; സാധാരണക്കാരായാലും പ്രതിഭകളായാലും. അതു സംഭവിക്കുന്നതോടെ അതുവരെയെഴുതിയ കഥയെല്ലാം മാഞ്ഞുപോകും. ചരിത്രം ഗതിമാറിയൊഴുകും. അത്തരമൊരു നിയോഗത്തിലേക്കാണ് ഞായറാഴ്ച കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ, കേരളത്തിന്റെ സ്വന്തം സഞ്ജു ബാറ്റേന്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകവിജയത്തിനും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ പ്രവേശനത്തിനുമപ്പുറം സഞ്ജു സാംസൺ എന്ന കളിക്കാരന്റെ പ്രതികാരനിമിഷമായിരുന്നു അത്.
തന്റെ വിമർശകരോടോ തന്നെ ഇടിച്ചുതാഴ്ത്താൻ നിരന്തരം ശ്രമിച്ചവരോടോ മാത്രമുള്ള പ്രതികാരമായിരുന്നില്ല. അനാവശ്യ സമ്മർദങ്ങൾ തലയിലേറ്റുവാങ്ങി ആത്മവിശ്വാസം കെടുത്തിയും അമിത ആത്മവിശ്വാസത്തോടെ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയും സ്വന്തം കരിയർ അപകടത്തിലാക്കിയ തന്നോടുതന്നെയുള്ള പകരംവീട്ടൽകൂടിയായിരുന്നു.
ഗ്രഹണകാലവും ഗ്രഹപ്പിഴയും നീങ്ങി സഞ്ജു സാംസൺ എന്ന സൂര്യൻ കത്തിജ്വലിച്ചു. അതും ടീമിന് ഏറ്റവും അനിവാര്യമായ സന്ദർഭത്തിൽ. ‘ക്വാർട്ടർ ഫൈനൽ’ എന്നായിരുന്നു സൂപ്പർ എട്ടിലെ ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ജയിക്കുന്നവർ മുന്നോട്ട്, തോറ്റാൽ പുറത്തേക്ക്. മരണക്കളിതന്നെ. ഒരു പ്രതിഭയുടെ വിശ്വരൂപദർശനത്തിന് ഇതിൽക്കവിഞ്ഞൊരു അവസരം വേറെയുണ്ടോ? സഞ്ജു സഞ്ജുവായി. ഇന്ത്യയും എതിരാളികളും നമിച്ചു.
വിമർശനങ്ങളുടെ കൂരമ്പുകൾ. വാഴ്ത്തുപാട്ടുകളുടെ പൂമൂടൽ. ഒരു കളിക്കാരനെ സമ്മർദത്തിലാഴ്ത്താനും നശിപ്പിക്കാനും വേറൊന്നും വേണ്ട. നമ്മൾ ഇന്ത്യക്കാരും മലയാളികളും ഇക്കാര്യത്തിൽ വിദഗ്ധരും. എത്ര കളി ജയിപ്പിച്ചയാളാണെങ്കിലും രണ്ടു കളിയിൽ പരാജയപ്പെട്ടാൽ അവന്റെ രക്തത്തിനുവേണ്ടി കൊലവിളി മുഴക്കുന്നവർ. കരിയറിലുടനീളം സഞ്ജു ഇതനുഭവിച്ചതാണ്. ലോകകപ്പിനു തൊട്ടുമുമ്പേ ന്യൂസിലൻഡിനെതിരേ നടന്ന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിർണായകമായിരുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചിട്ടും തിളങ്ങാനായില്ല.
അതേസമയം, പരിക്കേറ്റ തിലക് വർമയ്ക്കു പകരക്കാരനായി പ്ളെയിംഗ് ഇലവനിലെത്തിയ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തകർത്താടുകയും ചെയ്തു. 10, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു കിവീസിനെതിരേ സഞ്ജുവിന്റെ സ്കോർ. അതോടെ സഞ്ജുവിനെതിരേ പടപ്പുറപ്പാടായി. ഇന്ത്യൻ ഇലവനിൽ സഞ്ജുവിനെ ഇനിയൊരിക്കലും കാണില്ലെന്നുവരെ വിധിയെഴുതിയവരുണ്ട്. ട്രോളി ട്രോളി ആനന്ദിച്ചവരുണ്ട്. അതെല്ലാം അതിജീവിച്ചാണ് ദൈവത്തിലുള്ള തന്റെ വിശ്വാസം മുറുകെപ്പിടിച്ച് സഞ്ജു തലയുയർത്തി നിന്നത്. വിഷമഘട്ടങ്ങളിൽ സഹകളിക്കാരും പരിശീലകരും തനിക്കു നല്കിയ പിന്തുണയെക്കുറിച്ച് സഞ്ജു പലവട്ടം പറഞ്ഞിട്ടുണ്ട്. ആ പിന്തുണയുടെ കരുത്തിലാണ് 60 ട്വന്റി 20 മത്സരങ്ങളിലെ മൂന്നു സെഞ്ചുറികൾ.
വെസ്റ്റിൻഡീസിനെതിരേ 50 പന്തിൽ പുറത്താകാതെ നേടിയ 97 റൺസ്. അതിന്റെ മൂല്യം റൺകണക്കിൽ മാത്രം അളക്കാനാകില്ല. ടീമിനുവേണ്ടി, ആവശ്യത്തിനനുസരിച്ച്, ഔചിത്യപൂർവമുള്ള കളി. ഈ മുപ്പത്തൊന്നുകാരന്റെ കരിയർ മുഴുവൻ ഈ ഒരിന്നിംഗ്സിലേക്ക് കരുതിവച്ചതുപോലെ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ടീമും അർപ്പിച്ച വിശ്വാസത്തിനുള്ള അമൂല്യമായ പ്രതിഫലം.
ആരാധകരുടെ പ്രശംസകളും മുൻവിധികളും ഒരു കളിക്കാരനെ എങ്ങനെ കുഴപ്പത്തിലാക്കും എന്നതിന് ഉത്തമോദാഹരണമാണ് സഞ്ജു സാംസണിന്റെ കളിജീവിതം. ഏതു കളിയിലായാലും ഏതു കളിക്കാരനായാലും എല്ലാക്കാലത്തും ഒരുപോലെ മികവു പുലർത്താനാകില്ല. കയറ്റിറക്കങ്ങൾ സ്വാഭാവികം. അതു തിരിച്ചറിഞ്ഞ് തിരിച്ചടിയുടെ കാലത്ത് പിന്തുണയ്ക്കുന്നതിനു പകരം നമ്മളിവിടെ കല്ലെറിയും. കഠിനവാക്കുകളും പരിഹാസവുംകൊണ്ട് അയാളെ ആഴത്തിൽ മുറിവേൽപ്പിക്കും.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സച്ചിൻ തെണ്ടുൽക്കർക്കു വരെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെയും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ഇതിഹാസതാരങ്ങൾ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവിടത്തെ കാണികളും ആരാധകരുമൊന്നും ‘അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിക്കാറില്ല. ഇവിടെ ഒരു കളിയിൽ പരാജയപ്പെട്ടാൽ വാർത്താസമ്മേളനം വിളിച്ച് ക്ഷമ പറയേണ്ട ഗതികേടാണ്.
വൈഭവ് സൂര്യവംശി എന്നൊരു പതിനഞ്ചുകാരൻ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിന്റെ ചക്രവാളത്തിൽ മിന്നൽപ്പിണരുകളുമായി വരുന്നുണ്ട്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിനെ ഒരു കളിയിൽ ചെറിയ സ്കോറിന് പുറത്തായതിന് അബുദാബിയിലെ ഇന്ത്യക്കാർ കൂവിവിളിച്ചു പറഞ്ഞയച്ചത് ‘കഥ തുടരും’ എന്നതിന്റെ സൂചനയാണ്.
ലോകത്ത് മറ്റൊരിടത്തും അമിത പ്രശംസകൊണ്ട് കളിക്കാരെ മൂടാറില്ല. മോശം സമയത്ത് പാഴ്വാക്കുകളിലൂടെ അവരെ തളർത്താറുമില്ല. അമിതസമ്മർദമാണ് കളിക്കാരെ നശിപ്പിക്കുന്നത്. സഞ്ജു മനക്കരുത്തുകൊണ്ടും തക്കസമയത്ത് കിട്ടിയ നിർണായക പിന്തുണകൊണ്ടും അതിനെ ഏതാണ്ട് അതിജീവിച്ചു. ആ മിടുക്കിന് ബിഗ് സല്യൂട്ട്! വൈഭവ് സൂര്യവംശിക്ക് 15 വയസേ ആയിട്ടുള്ളൂ. കണ്ടിടത്തോളം മഹാപ്രതിഭ. ചേർത്തുപിടിച്ചില്ലെങ്കിൽ എങ്ങുമെത്താതെ കരിഞ്ഞുപോകാം.
സ്പോർട്സിലെ ‘സ്പിരിറ്റ്’ എന്നു പറയുന്നത് കൈമോശം വന്ന വാക്കാകരുത്. അത് മനുഷ്യത്വവും സാഹോദര്യവും സൗഹൃദവും അപരന്റെ മികവും ഉയർത്തിപ്പിടിക്കാനുള്ളതാണ്. ആരാധകരെന്നു പറയുന്ന നമ്മളായിട്ടത് ഇല്ലാതാക്കരുത്. കളിക്കളത്തിനു പുറത്തെ വിഷങ്ങൾ സ്പോർട്സിൽ കലർത്തരുത്. മഹത്തായ കായികസംസ്കാരം മൈതാനത്തുനിന്നു പുറംലോകത്തേക്കു പരക്കട്ടെ.
Movies
വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിൽ എത്തിച്ച സഞ്ജു സാംസണ് ആശംസകളുമായി ഇന്ത്യൻ സിനിമ ലോകം.
മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ബേസിൽ, പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.
‘നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
'ക്ലാസ്, തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’മമ്മൂട്ടി കുറിച്ചു,
'സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിംഗ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ. മോഹൻലാലിന്റെ വാക്കുകൾ.
പൃഥ്വിരാജ്, ദുൽഖർ സല്മാന്, ജൂഡ് ആന്തണി, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, തെലുങ്ക് സംഗീത സംവിധായകൻ തമൻ തുടങ്ങി നിരവധിപ്പേർ അഭിനന്ദനങ്ങളുമായി എത്തി.
ആഷിക് അബു ചിത്രം 'റൈഫിള്‍ ക്ലബ്ബിലെ' വിജയ രാഘവന്റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി, 'സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ', സഞ്ജുവിന്റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി.
Sports
ചെന്നൈ: ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ഇന്ത്യയെ ബാറ്റിംഗിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
സഞ്ജു സാംസണും അക്ഷർ പട്ടേലും അന്തിമ ഇലവനിൽ തിരിച്ചെത്തി. വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ് എന്നിവരുടെ സ്ഥാനത്തേക്കാണ് ഇരുവരും എത്തുന്നത്. സഞ്ജു വിക്കറ്റ് കീപ്പറാകുമെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു.
ഒരു മാറ്റവുമായാണ് സിംബാബ്വെയും കളത്തിലിറങ്ങുന്നത്. സ്പിന്നർ ഗ്രെയിം ക്രീമറിന് പകരം ടിനോടെൻഡ മപോസ ടീമിലെത്തി.
സെമിഫൈനൽ സ്ഥാനത്തിനായി ഇരുടീമിനും ജയം അനിവാര്യമാണ്. ഇരുടീമും സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്കയോടും സിംബാബ്വെ വെസ്റ്റ് ഇൻഡീസിനോടുമാണ് തോറ്റത്.
Sports
അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്പോട്ട്. ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്റെ സ്കോര്‍ പൂജ്യം.
എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ് ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന് കിഷന് കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Leader Page
തിരുവനന്തപുരത്ത് ന്യൂസിലൻഡിനെതിരേ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനുവേണ്ടി സഞ്ജു സാംസൺ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും നല്ലതുതന്നെ.
പക്ഷേ, എന്താണു സംഭവിച്ചത്? ഒരാഴ്ച മുമ്പുതന്നെ പത്രമാധ്യമങ്ങളിലെല്ലാംതന്നെ സഞ്ജു സാംസന്റെ കളി ഗംഭീരമാകുമെന്നും ബാറ്റിംഗ് വെടിക്കെട്ട് ഉണ്ടാകുമെന്നുമൊക്കെ വലിയവായിൽ പറയാൻ തുടങ്ങി. എന്തിന്; ഒരു പാർലമെന്റ് മെംബർ വരെ സഞ്ജുവിനുവേണ്ടി സംസാരിച്ചു. നമ്മൾ എഴുതുന്നതും പറയുന്നതുമൊക്കെ സഞ്ജു സാംസണും കാണുന്നുണ്ടാവുമല്ലോ! താങ്ങാൻ പറ്റാത്ത സമ്മർദമാണ് അതദ്ദേഹത്തിനു നല്കിയിട്ടുണ്ടാവുക. ഇത്രയും സമ്മർദത്തിലായ ഒരാൾ റണ്ണടിച്ചുകൂട്ടിയാൽ മാത്രമേ അദ്ഭുതമുള്ളൂ.
ഞാനും കളി കാണാനുണ്ടായിരുന്നു. പ്രാദേശിക കമന്റേറ്റർമാരും നാട്ടുകാരും സഞ്ജു സാംസണെ വാനോളം പുകഴ്ത്തുന്നത് അസഹ്യമായിരുന്നു. “ഇന്നു സഞ്ജു സാംസൺ കളിക്കും, സെഞ്ചുറിയടിക്കും!”, “കേരളത്തിന്റെ മാനം കാക്കും!”, “മലയാളിതാരം അഭിമാനം”, “മലയാളി ഇന്ത്യയുടെ മാനം കാക്കും!” ഇങ്ങനെ പ്രശംസകളും മുൻവിധികളുംകൊണ്ട് നിറയ്ക്കുകയായിരുന്നു.
ഒരു ബാറ്ററാകുമ്പോൾ ചിലപ്പോൾ റണ്ണെടുക്കാം, എടുക്കാതിരിക്കാം. എല്ലാ കളിയിലും ഒരുപോലെ ശോഭിക്കണമെന്നില്ലല്ലോ. അന്ന് അപ്രതീക്ഷിതമായി അദ്ദേഹം ഔട്ടായി കളം വിടുമ്പോൾ ഗ്രൗണ്ട് നിശബ്ദമാണ്. ഉടൻതന്നെ പത്രമാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തിത്തുടങ്ങുന്നു. കുറേക്കാലമായി കളി മോശമാണ്, കളിയോട് താത്പര്യമില്ല, ഭയമാണ് ഇങ്ങനെ പോയാൽ ഔട്ടാകും!
എനിക്കു പറയാനുള്ളത്, നമ്മൾ ഒരു കളിക്കാരനുമേൽ ഇത്രയും പ്രതീക്ഷ വച്ചുപുലർത്തരുത്. 1971ൽ സുനിൽ ഗാവസ്കർ വെസ്റ്റിൻഡീസിൽ നന്നായി കളിച്ചതിനുശേഷം തിരിച്ചുവന്നു. ആദ്യമായിട്ടാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പത്രത്തിലും ടെലിവിഷനിലും വാർത്തവന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല എന്നതു ശരിതന്നെ. എങ്കിലും പത്രവും ടെലിവിഷനുമൊന്നും വലിയ ആഘോഷമൊന്നുമാക്കിയില്ല എന്നോർക്കുക.
പതിനാറാമത്തെ വയസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിയ കളിക്കാരനാണ് സച്ചിൻ തെണ്ടുൽക്കർ. പടിപടിയായി അദ്ദേഹം ഇന്ത്യയുടെയും ലോകത്തിന്റെയും അഭിമാനമായി മാറി. റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പ് 2008ൽ നാഗ്പുരിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ വളരെ ചെറിയ റണ്ണിൽ ഔട്ടാകുമ്പോൾ ജന്മനാട്ടുകാരായ ഭാരതീയർതന്നെ കൂക്കിവിളിക്കുന്നതും അദ്ദേഹം തലകുമ്പിട്ട് നടന്നുപോകുന്നതും നമ്മൾ കാണുകയുണ്ടായി.
വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും അലൻ ബോർഡറുമൊക്കെ എത്ര തവണ പൂജ്യത്തിൽ ഔട്ടായിട്ടുണ്ട്. അവർ പുറത്തേക്കു പോകുമ്പോൾ ആരും കളിയാക്കാറില്ല. പഴയ വീഡിയോ പരിശോധിച്ചാൽ അതു വ്യക്തമാവും. എന്നാൽ, ഇന്ത്യയിൽ അങ്ങനെയല്ല.
വൈഭവ് സൂര്യവംശിയുടെ കാര്യമെടുക്കുക. കഴിഞ്ഞ കളിയിൽ 16 സിക്സും 20 ഫോറും ഉൾപ്പെടെ 175 റണ്ണെടുക്കുന്നു. അണ്ടർ 19 ലോക കപ്പ് ഇന്ത്യ നേടുകയും ചെയ്തു. പത്രങ്ങളിൽ വലിയ തലക്കെട്ടും വന്നു. നല്ലകാര്യം തന്നെ! എന്നാൽ, ഇതേ സൂര്യവംശി ഡിസംബറിൽ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെതിരേ കൂടുതൽ റൺസെടുക്കാതെ പുറത്താവുമ്പോൾ അവിടെയുണ്ടായിരുന്ന ഇന്ത്യക്കാർ വൈഭവിനെ കൂക്കിവിളിച്ച് വളരെ മോശമായാണ് പെരുമാറിയതെന്നും നമ്മൾ കണ്ടു.
ഓസ്ട്രേലിയയിലെ പതിനെട്ടുകാരനായ സ്പ്രിന്റർ ഗൗട്ട് ഗൗട്ട് ഇപ്പോൾ ലോകത്ത് ചർച്ചാവിഷയമാണ്. ജന്മനാട് സുഡാനാണെങ്കിലും ഇപ്പോൾ ഓസ്ട്രേലിയയ്ക്കുവേണ്ടി മത്സരിക്കുന്നു. പതിനാലു വയസുള്ളപ്പോൾ 10.7 സെക്കൻഡുകൊണ്ട് നൂറു മീറ്റർ ഓടിയ താരമാണദ്ദേഹം. അണ്ടർ 18 മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റിക്കാർഡ് മറികടക്കുകയും ചെയ്തു.
ഇപ്പോഴും വിവിധ മത്സരങ്ങളിൽ വിജയിച്ചുകൊണ്ടിരിക്കുന്നു. 2025ൽ ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കടക്കാനായില്ല. അതുകൊണ്ട് ഗൗട്ടിനെ ഓസ്ട്രേലിയക്കാർ കൂക്കിവിളിച്ചോ? ബ്രിസ്ബണിൽ നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം മികച്ച സമയം കണ്ടെത്തുകയും ചെയ്തു. ഭാവിയിൽ ഗൗട്ട് ഗൗട്ട് 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന്റെ ലോക റിക്കാർഡ് തകർക്കുമെന്നാണ് കായികലോകം വിലയിരുത്തുന്നത്.
ക്രൊയേഷ്യൻ - സെർബിയൻ ദമ്പതിമാരുടെ മകളായി അമേരിക്കയിൽ ജനിച്ച് ഇപ്പോൾ പതിനെട്ടു വയസുള്ള ഐവ ജോവിച്ച് മികച്ച ടെന്നീസ് താരമാണ്. വിമൻസ് ടെന്നീസ് അസോസിയേഷനിൽ ആദ്യ ഇരുപതു റാങ്കിംഗിനുള്ളിലാണ് ഇന്ന് ഐവയുടെ സ്ഥാനം. അമേരിക്കക്കാരും ലോകവും ആ പെൺകുട്ടിയെ പ്രശംസിക്കുന്നുണ്ട്. പക്ഷേ, ചില കളികളിൽ ജോവിച്ച് പരാജയപ്പെടുന്നുമുണ്ട്. എന്നാൽ, അവിടെയാരും കൂക്കിവിളിക്കുന്നില്ല.
അതായത്, ഓസ്ട്രേലിയയും അമേരിക്കയും രണ്ടു ലോകോത്തര കായികതാരങ്ങൾക്കായി കാത്തിരിക്കുമ്പോഴും അമിതപ്രശംസകൊണ്ട് അവരെ മൂടുന്നില്ല. അവരുടെ പരാജയങ്ങളിൽ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നുമില്ല. അതുകൊണ്ട് ക്രിക്കറ്റോ ഫുട്ബോളോ അത്ലറ്റിക്സോ എന്തുമാകട്ടെ, ഇന്ത്യക്കാർ സ്വന്തം കായികതാരങ്ങളോട് മാന്യമായി പെരുമാറേണ്ടത് അനിവാര്യമാണ്. വിജയങ്ങളിലെ അമിതമായ പ്രശംസയും പരാജയങ്ങളിലെ കളിയാക്കലുകളും പൂർണമായും ഒഴിവാക്കണം.
സഞ്ജു സാംസണെപ്പോലെയുള്ള കളിക്കാരുടെമേലുള്ള അധികസമ്മർദംകൊണ്ടാകാം അവർ പരാജയപ്പെടുന്നതും പിന്നീട് വാർത്താസമ്മേളനം വിളിക്കുന്നതും നാട്ടുകാരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ കഴിയാത്തതിൽ ക്ഷമപറയുന്നതുമെല്ലാം. അധികമായ പുകഴ്ത്തലും ഇകഴ്ത്തലും അവസാനിപ്പിച്ചാൽ മാത്രമേ സമ്മർദമൊട്ടുമില്ലാതെ കളിക്കാർക്കു മികച്ച വിജയങ്ങൾ നേടാനാകൂ എന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയുക!
Sports
ന്യൂഡൽഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറായേക്കും. കടുത്ത പനിയും വയറുവേദനയും കാരണം അഭിഷേകിന് നമീബിയയ്ക്കെതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കും.
അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു.
സഞ്ജു സാംസണും ഇഷാന് കിഷനും ഒരേ നെറ്റില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം.
യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴും അഭിഷേകിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ആ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ താരം ഫീല്‍ഡിംഗിന് എത്തിയിരുന്നില്ല.
Kerala
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. അധിക ചാർജുകളോ സർജ് പ്രൈസിംഗോ ഇല്ല. കമ്മീഷൻ ഇല്ലാത്ത പ്രവർത്തന മാതൃകയിലൂടെ ഡ്രൈവർമാരുടെ വരുമാനം പൂർണമായി സംരക്ഷിക്കുന്ന ഈ സേവനമാണ് സ്വകാര്യ ആപ്പുകളിൽ നിന്ന് കേരള സവാരിയെ വേറിട്ടു നിർത്തുന്നത്.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന കേരള സവാരി, 11.36 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതോടൊപ്പം ഡ്രൈവർമാർക്ക് 27.58 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികൾ മുന്നോട്ട് പോകുന്നുണ്ട്.
ലാഭത്തേക്കാൾ പൊതുനന്മ മുൻനിർത്തി, തൊഴിൽ സൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ പ്രാധാന്യം നൽകുന്ന മാതൃകാ സംരംഭമാണ് കേരള സവാരി. യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിൽ ഈ പ്ലാറ്റ്ഫോം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ ഗുഡ്വിൽ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരന്പരിയിൽ മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. തിരുവനന്തപുരം കാര്യവട്ടം നടക്കുന്ന അഞ്ചാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരിക്കുകയാണ്.
ആറ് റൺസെടുത്ത് പുറത്തായിരിക്കുകയാണ് സഞ്ജു. ആറ് പന്ത് നേരിട്ട സഞ്ജുവിന് ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. ലോക്കി ഫെർഗൂസണാണ് സഞ്ജുവിനെ പുറത്താക്കിയത്. ലോക്കിയുടെ പന്ത് ഉയർത്തി അടിച്ച സഞ്ജുവിനെ ബെവൺ ജേക്കബ്സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷൻ തിളങ്ങിയാൽ വിക്കറ്റ് കീപ്പറായി ഇഷാന് ആദ്യ പരിഗണന കിട്ടാനാണ് സാധ്യത.
Sports
തിരുവനന്തപുരം: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് ശനിയാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍, ആരാധകരുടെ മനസ്സില്‍ ആശങ്കയും ആവേശവും ഒരുപോലെ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ കലാശപ്പോരാട്ടത്തിന് സ്വന്തം മണ്ണില്‍ സഞ്ജു സാംസണ് പാഡണിയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.
ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ പന്ത് തടയുന്നതിനിടെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇഷാന് കിഷന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ താരം പരിക്ക് മാറി തിരിച്ചെത്തുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇഷാന് മടങ്ങിയെത്തിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമോ എന്ന ഭീതിയിലാണ് ആരാധകർ.
കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 118 റണ്‍സ് നേടി മികച്ച ഫോമിലാണ് ഇഷാൻ കിഷൻ. എന്നാൽ നാല് ഇന്നിംഗ്സുകളില്‍ നിന്നായി വെറും 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്തത് സഞ്ജുവിനെ പ്രതിരോധത്തിലാക്കുന്നു.
ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് തൊട്ടുമുമ്പുള്ള അവസാന അന്താരാഷ്ട്ര മത്സരമാണിത്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് മുന്നിലുള്ള അവസാന അവസരവും. തിരുവനന്തപുരത്തെ മത്സരത്തിന് ശേഷം ഉടന്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, സഞ്ജുവിന്റെ ഓരോ റണ്ണും സെലക്ടര്‍മാരുടെ കണ്ണില്‍ വിലപ്പെട്ടതാണ്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡ് തിരിച്ചടിച്ചതോടെ ഇന്ത്യയുടെ ലീഡ് 3-1 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് വിജയിച്ച് പരമ്പര 4-1 ന് അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇഷാന് കിഷന്റെ ഫിറ്റ്നസ് സംബന്ധിച്ച ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ അന്തിമ റിപ്പോര്‍ട്ട് നാളെ വരാനിരിക്കെ, സ്വന്തം കാണികള്‍ക്ക് മുന്നില്‍ സഞ്ജുവിന് ബാറ്റ് വീശാന്‍ കഴിയുമോ എന്ന് ശനിയാഴ്ച ഉച്ചയോടെ മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ.
Sports
റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്റി-20 ക്രിക്കറ്റിൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു.
ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെയും രചിൻ രവീന്ദ്രയുടെയും മിന്നുന്ന പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച നിലയിലെത്തിച്ചത്. മിച്ചൽ സാന്റ്നർ പുറത്താകാതെ 27 പന്തിൽ 47 റണ്‍സെടുത്തു. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സാന്റ്നറുടെ ഇന്നിംഗ്സ്.
26 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സാണ് രചിൻ സ്കോർ ചെയ്തത്. ഓപ്പണറുമാരായ ഡെവൻ കോണ്‍വേ ഒൻപത് പന്തിൽ 19 റണ്‍സും ടിം സീഫെർട്ട് 13 പന്തിൽ 24 റണ്‍സുമെടുത്തു. ഗ്ലെൻ ഫിലിപ്സ് 19 റണ്‍സും ഡാരിൽ മിച്ചൽ 18 റണ്‍സും നേടി. മാർക്ക് ചാപ്മാൻ 10 റണ്‍സെടുത്തു. സക്കറെ ഫോൾക്സ് പുറത്താകാതെ 15 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, ശിവം ദുംബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരൻ- കഴക്കൂട്ടം, കെ. സുരേന്ദ്രൻ- വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രൻ- കായംകുളം, കുമ്മനം രാജശേഖരൻ- ആറന്മുള, ഷോണ്‍ ജോർജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല, ജെ.ആർ. പത്മകുമാർ- കാട്ടാക്കട തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം സീറ്റിൽ പരിഗണിച്ചിരുന്ന ചെങ്കൽ രാജശേഖരനേക്കാൾ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചർച്ച നടത്തിയിട്ടുണ്ട്. പാലായിൽ ഷോണ്‍ മത്സരിക്കുന്പോൾ പൂഞ്ഞാറിൽ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്നതിൽ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.
ബിഡിജെഎസിനു കഴിഞ്ഞതവണ നൽകിയ ചില സീറ്റുകൾ ബിജെപി ഏറ്റെടുക്കുകയോ വച്ചുമാറുകയോ ചെയ്യുമെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു. മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുമായി ബിജെപി നേതൃത്വം ചർച്ച തുടരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എൻഡിഎ മുന്നണിയോടു സഹകരിക്കാൻ സാധ്യതയുള്ളവരുമായും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നാളെ ഡൽഹിയിൽ ചർച്ച നടക്കുക. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള സംസ്ഥാന നേതാക്കൾ ചർച്ചകൾക്കായെത്തും.
ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചർച്ചയ്ക്കു തൊട്ടുപിന്നാലെതന്നെ ജയസാധ്യതയുള്ള പ്രധാന സീറ്റുകളിലെ എൻഡിഎ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങാനാണു തീരുമാനം. യുഡിഎഫ്, എൽഡിഎഫ് മുന്നണികളേക്കാൾ ഒരു പടി മുന്നിലെത്താനും 16 മുതൽ 20 വരെ സീറ്റുകളിൽ ജയത്തിനായി പോരാടാനുമാണ് ബിജെപി തന്ത്രം.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം കേരളം 29 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും മികവിലാണ് കേരളം അനായാസമായി വിജയലക്ഷ്യം മറികടന്നത്.
വിഷ്ണു വിനോദ് 162 റൺസാണ് എടുത്തത്. 84 പന്തിൽ 13 ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 63 റൺസെടുത്തു.
സഞ്ജു സാംസൺ 11 റൺസും നായകൻ രോഹൻ കുന്നുമ്മൽ എട്ട് റൺസും എടുത്ത് പുറത്തായി. പുതുച്ചേരിക്ക് വേണ്ടി ഭൂപേന്ദർ ചൗഹാനും പാർത്ത് വൈഘാനിയും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായിരുന്നു. ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ പുതുച്ചേരിക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായി.
ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കൊച്ചി: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തുന്ന റോഡ്മേറ്റ് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കര്ട്ടണ് റെയ്സര്‍ മത്സരത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള കൊറിയോഗ്രാഫേഴ്സ് ടീം കിരീടം ചൂടി.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൊച്ചിന് കസ്റ്റംസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊറിയോഗ്രാഫേഴ്സ് ജേതാക്കളായത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കസ്റ്റംസ് ടീം നേടിയ 60 റണ്‍സ് രണ്ട് ഓവറും മൂന്നു ബോളും ബാക്കിനില്‍ക്കെ കൊറിയോഗ്രാഫേഴ്സ് ടീം മറികടന്നു.
ഏഴ് ബോളില്‍ നാല് ഫോറുമായി 27 റണ്‍സും, രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടു നല്കി മൂന്നു വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ കൊറിയോഗ്രാഫേഴ്സ് താരം അജിത് ജാന്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. റോഡ്മേറ്റ് സിഇഒ സി.പി. ജിയാദ്, സിഒഒ സുജയ്ദ ജിയാദ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫി കൈമാറി.
ചടങ്ങില്‍ നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലീം, കൊച്ചി കോര്പറേഷന് എച്ച്ഐ കൃഷ്ണകുമാര്‍, സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി പ്രസിഡന്റ് അനില്‍ തോമസ്, എക്സിക്യൂട്ടീവ് അംഗം സ്ലീബ വര്‍ഗീസ്, താരസംഘടനയായ അമ്മയുടെ ട്രഷറര്‍ ഉണ്ണി ശിവപാല്‍, നടന്മാരായ അഖില്‍ മാരാര്‍, സാജു നവോദയ, സോഹന്‍ സീനുലാല്‍, സിജോയ് വര്‍ഗീസ്, ശ്രീകാന്ത് മുരളി, രമ്യ പണിക്കര്‍, പ്രിന്‍സി ഫിലിപ്പ്, അഥിസ്വ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള പോലീസ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ്, സ്റ്റേറ്റ് എക്സൈസ്, എറണാകുളം പ്രസ്ക്ലബ് ടീം, സെലിബ്രട്ടി ക്രിക്കറ്റേഴ്സ് ടീമുകള്‍, മീഡിയ ടീമുകള്‍ അടക്കം 16 ടീമുകളാണ് മാറ്റുരച്ചത്. ടൂര്‍ണമെന്റിന്റെ ആദ്യഘട്ടം ജനുവരി 11 ന് ആരംഭിക്കും.
മൂന്ന് മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ സൗത്ത് ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 5000 ടീമുകളും 60,000 കളിക്കാരും പങ്കെടുക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളിലും മത്സരവേദികളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ആണ് ബ്രാന്‍ഡ് അംബാസിഡര്‍.
Sports
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് എടുത്തത്.
തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺസാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.
സഞ്ജു 37 റൺസും അഭിഷേക് 34 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഹർഷിത് റാണ എന്നിവർക്ക് പകരം മലയാളി താരം സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ എന്നിവർ പ്ലേയിംഗ് ഇലവണിലെത്തി.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.
Sports
ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സൈഡ് ബെഞ്ചിൽ തുടരും.
അതേസമയം ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിൽ മൂന്ന് മാറ്റം വരുത്തി. റീസ ഹെൻഡ്രിക്സ്, ഒറ്റ്നെൽ ബാർട്മെൻ, ജോർജ് ലിൻഡെ എന്നിവർ ടീമിലെത്തിയപ്പോൾ കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻറിച്ച് നോർക്കിയ എന്നിവർ അന്തിമ ഇലവനിൽ നിന്നും പുറത്തായി.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ മികച്ച വിജയം സമ്മാനിച്ചത്.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന് അനായാസ ജയം. ലക്നോവിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്.
കേരളം ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം എട്ട് ഓവർ ബാക്കി നിൽക്കെ ആന്ധ്ര മറികടന്നു. ശ്രികർ ഭരതിന്റെ അർധ സെഞ്ചുറിയുടെയും അശ്വിൻ ഹെബാറിന്റെയും പൈല അവിനാശിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ആന്ധ്ര അനായാസമായി വിജയിച്ചത്.
ശ്രീകർ 53 റൺസാണ് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ശ്രീകറിന്റെ ഇന്നിംഗ്സ്. അശ്വിൻ 27 റൺസും അവിനാശ് 20 റൺസും സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി ബിജു നാരായൺ, വിഘ്നേഷ് പുത്തൂർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 വിക്കറ്റ് നഷ്ടത്തിലാണ് 119 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണിന്റെ മികവിലാണ് കേരളം ഭേദപ്പെട്ട സ്കോർ എടുത്തത്. 119 റൺസിൽ 73 റൺസും സഞ്ജുവിന്റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.
അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.
ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
നായകന്റെ പോരാട്ടം കാഴ്ചവച്ച സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി ദയനീയമായേനെ. 119 റൺസിൽ 73 റൺസും സഞ്ജുവിന്റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.
അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.
ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.
കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ് (ക്യാപ്റ്റന്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, സല്മാന് നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്
ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന് ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ വമ്പൻ താരങ്ങളുമായെത്തിയ മുംബൈയെ 15 റൺസിനു തകർത്ത് കേരളം. ലക്നോയിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.4 ഓവറിൽ 163 റൺസിനു പുറത്തായി.
52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്കോറര്‍. അജിന്‍ക്യ രഹാനെ (32), സൂര്യകുമാര്‍ യാദവ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് ആണ് മുംബൈ നിരയെ എറിഞ്ഞിട്ടത്.
മുംബൈയെ സംബന്ധിച്ച് അനായാസം മറികടക്കാവുന്ന സ്കോറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരള ബൗളർമാരുടെ പ്രകടനം മുംബൈയെ തകർത്തു. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ആയുഷ് മഹാത്രെയെ (മൂന്ന്) ബൗൾഡാക്കി ഷറഫുദ്ദീൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
തുടര്‍ന്ന് ക്രീസിൽ ഒന്നിച്ച രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 84 റൺസിൽ നില്‍ക്കെ രഹാനെയെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കേരളത്തിനു ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ അർധസെഞ്ചുറി പിന്നിട്ട സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കിയതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.
പിന്നാലെയെത്തിയ ശിവം ദുബെയെയും (11) വിഗ്നേഷ് പുറത്താക്കി. സ്കോർ 148 റൺസിൽ നില്‍ക്കെ സായ്രാജ് പാട്ടീലിനെ (13) പുറത്താക്കി ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (പൂജ്യം), ഷംസ് മുലാനി (ഒന്ന്), ഹാര്‍ദിക് താമോറെ (ഒമ്പത്) എന്നിവരെ മടക്കിയ ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.
നേരത്തെ, 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസൺ, വിഷ്ണു വിനോദ് (40 പന്തില്‍ 43), മുഹമ്മദ് അസറുദ്ദീന് (25 പന്തില്‍ 32), ഷറഫുദ്ദീന് (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് കേരളത്തെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
Sports
മുംബൈ: ദക്ഷിണാഫ്രിയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിലും സെലക്ടർമാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലിടം പിടിച്ചു. പരമ്പരയ്ക്ക് മുൻപ് കായികക്ഷമത തെളിയിച്ചാൽ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. അല്ലാത്തപക്ഷം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്ലാൻ.
പരിക്കിൽ നിന്നും മുക്തനായ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം പിടിച്ചു. അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ബാറ്റർ റിങ്കു സിംഗ്, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി എന്നിവരെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ടീമിന്റെ ക്യാപ്റ്റനായി തുടരും.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുംബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിദ് റാണ.
Kerala
ലക്നോ: സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ഒഡീഷയെ 10 വിക്കറ്റിന് തകർത്ത് കേരളം തുടങ്ങി. വിജയലക്ഷ്യമായ 177 റൺസ് 16.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ കേരളം മറികടന്നു.
60 പന്തിൽ 121 റൺസ് അടിച്ചുകൂട്ടിയ രോഹൻ എസ്. കുന്നുമ്മലിന്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 51 റൺസുമായി രോഹന് മികച്ച പിന്തുണ നൽകി.
10 ഫോറും 10 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. 41 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് സഞ്ജു അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ബിപ്ലാബ് സമൻട്രേ (53), സാംപിറ്റ് ബാൽ (40) എന്നിവരാണ് ഒഡീഷ നിരയിൽ തിളങ്ങിയത്. കേരളത്തിനായി നിധീഷ് എം.ഡി നാല് വിക്കറ്റ് വീഴ്ത്തി. ആസിഫ് കെ.എം രണ്ട് വിക്കറ്റുകൾ നേടി.
Sports
തിരുവനന്തപുരം: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് നയിക്കും. അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്റെ സഹോദരന് സലി സാംസണ്, ഐപിഎല്‍ താരങ്ങളായ വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.
കേരള ക്രിക്കറ്റില്‍ ലീഗില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തില്‍ കളിച്ചതിനാലാണ് വിഘ്നേഷിനെ സ്ക്വാഡില്‍ ഉള്‍പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
ഐപിഎല്‍ താരലേലത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ സല്മാന് നിസാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, അഹമ്മദ് ഇമ്രാന് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്, സല്മാന് നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന് പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്കറിയ, ബിജു നാരായണന്, കെ.എം. ആസിഫ് , എം.ഡി. നിധീഷ് , വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന്.
ഈ മാസം 26നാണ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങുന്നത്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്.
ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി. വെള്ളിയാഴ്ച്ച റെയില്‍വേസിനേയും കേരളം നേരിടും.
Sports
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.
രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന് അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
Sports
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് 2026 സീസണ് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്.
ധോണിക്കു പിൻഗാമി!
മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദ്രുതനീക്കം
സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ആദ്യ ഘട്ടത്തിൽ സഞ്ജു ട്രാൻസ്ഫറിന് താല്പര്യമില്ലെന്ന നിലപാട് ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇത് അംഗീകരിച്ച രാജസ്ഥാൻ ഫ്രാഞ്ചൈസി അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ, ദ്രുതഗതിയിൽ കാര്യങ്ങൾ മാറി. കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫർ ചർച്ച വീണ്ടും സജീവമായി.
രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചത്. ഇതിനിടെ ട്രേഡിംഗിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടും വന്നിരുന്നു.
Sports
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം നാളെ ഗോള്‍ഡ് കോസ്റ്റില്‍ അരങ്ങേറുമ്പോള്‍ ഏവരുടെയും സുപ്രധാന ചോദ്യം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതാണ്.
കാരണം, ഹോബര്‍ട്ടില്‍ ഈ മാസം രണ്ടിനു നടന്ന മൂന്നാം ട്വന്റി-20ല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. മെല്‍ബണിലെ രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തി രണ്ടു റണ്‍സുമായി മടങ്ങിയതിനു പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്നിന്നുതന്നെ ഒഴിവാക്കി പകരം ജിതേഷ് ശര്‍മയെ ഉള്‍പ്പെടുത്തിയത്.
അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. സഞ്ജുവിനെ പുറത്തിരുത്തി ഇറങ്ങിയ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
സഞ്ജുവിനു സ്ഥാനമില്ല ?
ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ ട്വന്റി-20 പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരില്‍ ഒരാളായിരുന്നു സഞ്ജു സാംസണ്. അഞ്ച് ഇന്നിംഗ്സിനിടെ മൂന്നു സെഞ്ചുറി നേടി ഓപ്പണര്‍ സ്ഥാനത്ത് സഞ്ജുവിനു വെല്ലുവിളി ഇല്ലായിരുന്നു. എന്നാല്‍, ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ട്വന്റി-20യിലേക്കുള്ള തിരിച്ചുവരവോടെ സഞ്ജു പുറത്തേക്കുള്ള വഴിയിലായി. ടോപ് ഓര്ഡറില്നിന്നു പുറത്താക്കപ്പെട്ട സഞ്ജുവിനെ മധ്യനിരയിലേക്കിറക്കി.
എന്നാല്‍, മധ്യനിരയില്‍ ഇപ്പോള്‍ സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെ കളിപ്പിക്കാനുള്ള നീക്കമാണ് ടീം മാനേജ്മെന്റ് നടത്തുന്നത്. മൂന്നാം ഏകദിനത്തില്‍ 13 പന്തില്‍ 22 നോട്ടൗട്ടുമായി ജിതേഷ് ശര്‍മ ഇന്ത്യന്‍ ജയത്തില്‍ തിളങ്ങുകയും ചെയ്തു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററും ജിതേഷ് ലോവര്‍ ഓര്ഡറുമാണെന്നതും വാസ്തവം. 2025 ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി ജിതേഷ് ലോവര്‍ ഓര്‍ഡറില്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
വിജയ ഫോര്‍മുല
മൂന്നാം ട്വന്റി-20യില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ട്വന്റി-20യില്‍ കളിച്ച സഞ്ജു, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കു പകരം യഥാക്രമം ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിംഗ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ജിതേഷ് ശർമയും (13 പന്തില്‍ 22 നോട്ടൗട്ട്), വാഷിംഗ്ടണ്‍ സുന്ദറും (23 പന്തില്‍ 49 നോട്ടൗട്ട്), അര്‍ഷദീപ് സിംഗും (3/35) തിളങ്ങുകയും ചെയ്തു. ഇതില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ - ജിതേഷ് ശര്‍മ ആറാം വിക്കറ്റ് കൂട്ടുകെട്ട് പുറത്താകാതെ 43 റണ്‍സ് നേടിയെന്നതും ശ്രദ്ധേയം.
മൂന്നാം മത്സരം ജയിച്ച ടീമിനെ നിലനിര്‍ത്താനായിരിക്കും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും താത്പര്യം. അങ്ങനെയെങ്കില്‍ നാളെ ഗോള്‍ഡ് കോസ്റ്റിലും സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടായേക്കില്ല...
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് ആണ് കേരള ടീമിനെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന് ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്മാന് നിസാര്‍, അഹമ്മദ് ഇമ്രാന് എന്നിവരും രഞ്ജി ടീമിലുണ്ട്.
കഴിഞ്ഞ സീസണിലും സല്മാന് നിസാര്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്.
എന്നാല്‍ ഫൈനലില്‍ വിദര്‍ഭക്ക് മുന്നില്‍ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്.ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ മറുനാടന്‍ താരങ്ങള്‍.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്(വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ,അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ ,ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ,അഭിഷേക് പി. നായർ.
Sports
കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്റി-20യുടെ പ്രഥമ സീസണ്. 2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും.
ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍.
നടന് മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്.
സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് പ്രഥമ കെസിഎല്‍ ചാമ്പ്യന്മാര്. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്.
കെസിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ 2025 സീസണില്‍ കളിച്ചതെന്നതും ശ്രദ്ധേയം.
ലേലത്തിൽ സഞ്ജുവും രജിസ്റ്റർ ചെയ്തു
രണ്ടാം സീസണ് കെസിഎല്‍ ട്വന്റി-20യില്‍ കേരളത്തിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ് ഉണ്ടാകും. ജൂലൈ അഞ്ചിനു നടക്കുന്ന താരലേലത്തില്‍ സഞ്ജു സാംസണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്.
കഴിഞ്ഞ കെസിഎല്ലില്‍ സഞ്ജു ഇല്ലായിരുന്നു. പൂള് എ വിഭാഗത്തിലാണ് സഞ്ജു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 39 കളിക്കാരുള്ള പൂള് ഏയില്‍ സഞ്ജുവിനു പുറമേ വിഘ്നേഷ് പുത്തൂര്‍, സച്ചിന് ബേബി തുടങ്ങിയവരും ഉള്‍പ്പെടും.
2025 ലേലത്തിനു മുമ്പ് ടീമുകള്‍ക്കു പരമാവധി നാലു കളിക്കാരെ നിലനിര്‍ത്താം. അതില്‍ പരമാവധി മൂന്നു ക്യാപ്പ്ഡ് കളിക്കാര്‍ മാത്രമേ പറ്റൂ. ജൂൺ 30 ആണ് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി. ലേലത്തില്‍ ഓരോ ടീമിനും 50 ലക്ഷം രൂപയാണ് മുടക്കാന്‍ സാധിക്കുക.